1925-ൽ ‘യ്ങ്ങ് ഇന്ത്യാ’ പ്രതിവാരപത്രത്തിൽ ഗാന്ധിജി ഏഴു സാമൂഹ്യ തിന്മകളെക്കുറിച്ച് എഴുതി. ഇവയെല്ലാം നമ്മുടെ പൊതുബോധത്തെ തട്ടി ഉണർത്താൻപോരുന്നവയത്രേ. നമുക്കു വിചാരപ്പെടാനും വീണ്ടു വിചാരത്തിനും ഉതകുന്ന ഉദാത്ത ദർശനങ്ങൾ.
ഇവിയിൽ ഒന്നാമത്തേതായി ചൂണ്ടിക്കാണിക്കുക, അദ്ധ്വാനിക്കാതെ വശത്താക്കുന്ന സമ്പത്താണ് (Wealth without work). ഏറെക്കുറെ ഏവരേയും കൊതിപ്പിക്കുന്ന ഒന്ന്. പുറമെ പ്രകടിപ്പിക്കാതെ ഇതിനെ ഉള്ളിൽ സൂക്ഷിക്കാൻ തല്പരകക്ഷികൾ കരുതലുള്ളവരുമാണ്.
കൈ നനയാതെ മീൻപിടിക്കാനുള്ള ഈ ദുര നുഴഞ്ഞുകയാത്ത ഇടങ്ങളില്ലന്നുപറയാം. ‘അമ്പുകൊളാത്തവരില്ലാ, ഗുരുക്കളിൽ’ എന്ന് അർജ്ജുനൻ തൊടുക്കുന്ന അമ്പിനെപ്പറ്റി എഴുത്തഛ്ചൻ എഴുതിയതുപോലെ മത രാഷ്ട്രീയ നീതിന്യായ സാംസ്കാരികമേഖലകളെയാകെ ആർത്തി ബാധിച്ചിരിക്കുന്നു. അധിക മൂല്യത്തെപ്പോഴും തന്ത്രപൂർവ്വം സ്വന്തമാക്കുക, ചുതാട്ടനേട്ടത്തിൽ നോട്ടമിടുക, കച്ചവടത്തിൽ മായം, തുടങ്ങിയവയെ വിദഗ്ദ്ധമായി നടപ്പിലാക്കുവരുടെ മികവ് അറിയുമ്പോൾ ചൂഷണ സർവ്വകലാശാലയിൽന്നും ഉന്നതബിരുദം നേടിയവരോ ഇക്കൂട്ടർ എന്നു ചിന്തിച്ചുപോകും.ഉദാഹരണങ്ങൾ ചുറ്റുവട്ടത്തുനിന്നും തരാതരം കാണാൻ കഴിയും. വിസ്താരഭയത്താൽ ആ കണ്ടെത്തൽ അനുവാചകർക്കു വിടുന്നു.
ഇരുട്ടു കട്ടപിടിച്ചിരിക്കുന്ന ഈ ദുർഭഗദശാസന്ധിയിൽ കാർമേഘനടുവിലെ മിന്നൽപിണർപോലെ ഒരു ഗുരുമൊഴി: ‘അഞ്ചു കുരുവികൾ രണ്ടു നാണയത്തുട്ടിനു വിൽക്കപ്പെടുന്നില്ലേ? അവയിൽ ഒന്നുപോലും ഈശ്വരസവിധത്തിൽ വിസ്മരിക്കപ്പെടുന്നില്ല’ (വേദത്തിൽ ലുക്കാ 1 2, 6). ഇതെത്രേ, അഞ്ചാം കുരുവി: The Fifth Sparrow: ഇത് ബോണസ്സാണ്. ചതിരുപായങ്ങൾ പയറ്റി വസൂലാക്കിയോ അതിൽ ഒന്നുകൂടെ കൂടുൽ കൊടുത്ത് ഉത്തിരിപ്പുകടം ഒഴിവാക്കിയാൽ ആത്മസുഖത്തിൽ ആറാടാം!



