പുതുക്കാട്: ക്രിമിനൽ കേസ് പ്രതികളെ പിന്തുടരുന്നതിനിടെ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കാതെ വിട്ട സംഭവത്തിൽ പുതുക്കാട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എസ്.ഐ സി.എം. മഹേഷ്, സി.പി.ഒമാരായ എം.യു. ഫൈസൽ, ഇ.സി. യദുകൃഷ്ണൻ, പി.ഡി. നവീൻകുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ജൂലൈ 19ന് തട്ടുകടയിൽ അടിപിടിയുണ്ടാക്കിയ ക്രിമിനൽ സംഘത്തെ പൊലീസ് പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിനിടെ പൊലീസ് ജീപ്പിടിച്ച് വരന്തരപ്പിള്ളി സ്വദേശി അഭിഷേകിന് പരിക്കേറ്റിരുന്നു. ബൈക്കിൽനിന്ന് വീണ് പരിക്കേറ്റ അഭിഷേകിനെ പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിച്ചില്ലെന്നാണ് കണ്ടെത്തൽ.
സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ച പരിഗണിച്ചാണ് നടപടി. സംഭവത്തിൽ തൃശൂർ ഡിഐജി ടി. നാരായണനാണ് ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചത്.
പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചില്ല; പുതുക്കാട് സ്റ്റേഷനിൽ എസ്.ഐ ഉൾപ്പെടെ നാലുപേർക്ക് സസ്പെൻഷൻ





