ന്യൂഡൽഹി :
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തുടർച്ചയായ വീഴ്ചകളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഇത്തരത്തിലുള്ള പിഴവുകൾ ഇനിയും അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, പരീക്ഷാ വിവാദങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മുന്നറിയിപ്പ് നൽകി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പിഴവുകളുടെ പരമ്പരയ്ക്ക് അറുതി വരുത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോടതി കേന്ദ്രത്തോട് നിർദേശിച്ചു. വിഷയത്തിൽ കോടതി സൂക്ഷ്മമായ നിരീക്ഷണം തുടരുമെന്നും പരീക്ഷാ നടപടികൾ പൂർണമായും സുതാര്യവും വിശ്വാസ്യതയുള്ളതുമാക്കേണ്ടത് അനിവാര്യമാണെന്നും ബെഞ്ച് വ്യക്തമാക്കി.
പരീക്ഷകൾ പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുന്നതിനെക്കുറിച്ച് കേന്ദ്രത്തിന്റെ നിലപാടും കോടതി തേടി. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ സംവിധാനത്തിൽ ഡാറ്റാ സുരക്ഷ എങ്ങനെ ഉറപ്പാക്കുമെന്നതടക്കമുള്ള വിശദാംശങ്ങൾ സമർപ്പിക്കാനും നിർദേശിച്ചു.
വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. വിഷയത്തിൽ സമഗ്രമായ നിലപാട് അവതരിപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് ഈ മാസം 27-ലേക്ക് മാറ്റി.
ന്യൂസ് ഡെസ്ക് കേരളടൈംസ്.



