ചാലക്കുടി: തൃശ്ശൂർ വിജിലൻസ് കോടതി അഴിമതിക്കേസിൽ പ്രതിയാക്കി കേസെടുക്കാൻ ഉത്തരവിട്ട സാഹചര്യത്തിൽ ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തി. പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് തടഞ്ഞു.
സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗവും ചാലക്കുടി ഏരിയ സെക്രട്ടറിയുമായ കെ.എസ്. അശോകൻ മാർച്ച് ഉദ്ഘാടനം ചെയ്തു. കെ.പി. തോമസ് അധ്യക്ഷത വഹിച്ചു. കെ.ജി. ഡിക്‌സൻ, പി.ആർ. പ്രസാദ്, ജയതിലകൻ, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് സതീഷ് കുമാർ, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ഷാജു മാടാന, കെ.ആർ. സുമേഷ് എന്നിവർ നേതൃത്വം നൽകി.
അതേസമയം, കൊരട്ടിയിൽ സി.പി.ഐ.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സനീഷ് കുമാർ എം.എൽ.എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ ധർണ്ണയും സംഘടിപ്പിച്ചു. സി.പി.ഐ.എം ചാലക്കുടി ഏരിയ കമ്മിറ്റി അംഗം കെ.പി. തോമസ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം അഡ്വ. കെ.ആർ. സുമേഷ് അധ്യക്ഷത വഹിച്ചു.
2013ൽ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെ പട്ടയം ലഭിക്കുന്നതിനായി താണിക്കുടം സ്വദേശിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയുമായി ബന്ധപ്പെട്ടാണ് വിജിലൻസ് കോടതി കേസെടുക്കാൻ ഉത്തരവിട്ടതെന്ന് സി.പി.ഐ.എം നേതാക്കൾ ആരോപിച്ചു.
കെ.എ. ജോജി, എ.എ. ബിജു, കെ.കെ. രാജൻ, ലിജോ ജോസ്, ജയരാജ് ആറ്റപ്പാടം, പി.സി. ബിജു എന്നിവർ പ്രസംഗിച്ചു.
ചാലക്കുടി എം.എൽ.എ.സനീഷ് കുമാർ രാജിവയ്ക്കണം: സി.പി.ഐ.എം




