
തൃപ്പൂണിത്തുറ : എരൂരിൽ വർഷങ്ങളായി അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശികളാണ് പിടിയിലായത്. സ്പെഷ്യൽ ബ്രാഞ്ച്, ആൻ്റി ടെററിസ്റ്റ് സ്ക്വാഡ്, നേവി ഇൻ്റലിജൻസ് വിംഗ് എന്നിവർ സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
മെയ്ദി ഹസൻ, മുഹമ്മദ് ആസിം, തരേഖ്, സോഖിർ, മുഹമ്മദ് സൊഹൈൽ, റക്കീബ് ഷാ എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ രണ്ടുപേർ സഹോദരങ്ങളാണ്.
എരൂർ മേഖലയിൽ ആക്രി സാധനങ്ങൾ ശേഖരിക്കുന്ന ജോലിയായിരുന്നു ഇവർക്ക്.
എരൂർ കോഴിവെട്ടുംവെളി ഭാഗത്തെ രണ്ട് വാടകവീടുകളിലായിട്ടായിരുന്നു ഇവരുടെ താമസം.
ഒരു വീട്ടിൽ രണ്ടുപേരും, തൊട്ടടുത്ത മറ്റൊരു വീട്ടിൽ നാലുപേരുമായാണ് ഇവർ കഴിഞ്ഞിരുന്നത്.
പിടിയിലായ ആറുപേരെയും നിലവിൽ ഹിൽപാലസ് പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.




