തൃശൂർ / ചാലക്കുടി : ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ഓഗസ്റ്റ് 1 ഉച്ചയ്ക്ക് 12 മണിയോടെ ഡാമിലെ ജലനിരപ്പ് 421.00 മീറ്ററിലെത്തി.
വൃഷ്ടിപ്രദേശത്ത് മഴ കനക്കുന്നതിനാലും ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും, ജലനിരപ്പ് 422.00 മീറ്ററിൽ എത്തിയാൽ സൂയിസ് വാൽവുകൾ ഘട്ടം ഘട്ടമായി തുറക്കാൻ തൃശൂർ ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണുമായ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടു.
ഡാം തുറക്കുന്നതോടെ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയോരത്ത് താമസിക്കുന്നവർ കടുത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
പ്രധാന നിയന്ത്രണങ്ങളും നിർദേശങ്ങളും:
പൊതുജനങ്ങളും കുട്ടികളും പുഴയിൽ കുളിക്കുന്നതിനും, വസ്ത്രങ്ങൾ അലക്കുന്നതിനും, ഫോട്ടോ/സെൽഫി എടുക്കുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തി.
ചാലക്കുടി പുഴയിൽ മത്സ്യബന്ധനത്തിന് കർശന നിയന്ത്രണമുണ്ട്.
പുഴയോരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ കടുപ്പിക്കാൻ ചാലക്കുടി, വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർക്ക് നിർദേശം നൽകി.
ആവശ്യമെങ്കിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കാൻ വകുപ്പുകൾക്ക് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.
പൊരിങ്ങൽക്കുത്ത് ഡാം തുറക്കുന്നു: ചാലക്കുടി പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം



