മാള : പ്രതിരോധ മരുന്നുകളിലൂടെ ശക്തമായ ഒരു സാമൂഹിക പ്രതിരോധം കെട്ടിപ്പടുക്കാൻ സാധിക്കുമെന്ന് യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ ജനീഷ്. ദേശീയ പൾസ് പോളിയോ ദിനാചരണത്തിന്റെ തൃശ്ശൂർ ജില്ലാതല ഉദ്ഘാടനം മാളയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെ മകൾക്ക് തുള്ളിമരുന്ന് നൽകിക്കൊണ്ടാണ് മന്ത്രി പദ്ധതിക്ക് തുടക്കം കുറിച്ചത്.രോഗങ്ങൾക്കെതിരെയുള്ള കൃത്യമായ ബോധവൽക്കരണവും സമയബന്ധിതമായ പ്രതിരോധ പ്രവർത്തനങ്ങളും നാടിന്റെ ആരോഗ്യ സുരക്ഷയ്ക്ക് അനിവാര്യമാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. മാള കെ. കരുണാകരൻ സ്മാരക ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ചായിരുന്നു ജില്ലാതല ഉദ്ഘാടന ചടങ്ങുകൾ സംഘടിപ്പിച്ചത്. മാള സർക്കാർ ആശുപത്രിയുടെ വികസന കാര്യത്തിലും മന്ത്രി നിർണായകമായ ഉറപ്പ് നൽകി. ആശുപത്രിയിൽ കൂടുതൽ ജീവനക്കാരെ നിയമിച്ച് സേവനങ്ങൾ വിപുലപ്പെടുത്തുന്നതിനും പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനുമുള്ള നടപടികൾ സർക്കാർ തലത്തിൽ വേഗത്തിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.തൃശ്ശൂർ ജില്ലയിൽ അഞ്ചു വയസ്സിനു താഴെയുള്ള 1,73,897 കുട്ടികൾക്കായി 1,877 ബൂത്തുകളാണ് പൾസ് പോളിയോ വിതരണത്തിനായി സജ്ജമാക്കിയത്.മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുഭാഷിണി രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ശ്രീദേവി ടി.പി. മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിൽഷോ ജോർജ് സന്ദേശം നൽകിയ ചടങ്ങിൽ, ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. എൻ.എ. ഷീജ വിഷയാവതരണം നടത്തി.വിവിധ ജനപ്രതിനിധികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. മാള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. രാധാകൃഷ്ണൻ, പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഔസേപ്പച്ചൻ ജോസ്, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗം സാജൻ കൊടിയൻ, ഡെപ്യൂട്ടി ഡി.എം.ഓ. ഡോ. സുജ അലോഷ്യസ്, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഇൻ ചാർജ് ഡോ. മുഹമ്മദ് ഫവാസ് തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.



