ഇക്കാലത്തെ സുപ്രധാന ചിന്ത, ചർച്ച, അന്വേഷണം എന്നിവയുടെയെല്ലാം നടുനായകമാണ് ഈ വിഷയം. ബുദ്ധി എന്ന നാമ പദവും കൃത്രിമ എന്ന നാമ വിശേഷണവും. നാമപദത്തിന് അല്പം അവമതിപ്പോ അപകർഷതയോ ഈ വിശേഷണം കൊടുക്കുന്നുവോ? നിർമ്മിത ബുദ്ധിഎന്നായാലും വ്യത്യാസംവരില്ല.നിർമ്മിത ബുദ്ധി/കൃത്രിമ ബുദ്ധിയെ സംബന്ധിച്ച ഒരു നിരീക്ഷണം പോപ്പ് ലിയോയുടേതായി വായിച്ചു. അദ്ദേഹത്തിൻറെ കാഴ്ചപ്പാടിൽ ഈ പ്രതിഭാസം യാതോരു അനുഭവത്തിലൂടെയും കടന്നുപോകുന്നില്ല. സന്തോഷം സങ്കടം വേദന തുടങ്ങിയ പ്രത്യക്ഷപ്പെടുന്ന ഒരു ശരീരമില്ല. ബന്ധങ്ങളിലൂടെ പക്വതയിലേക്കു വരാനാവുന്നില്ല. മാത്രമല്ല, സ്നേഹം ജോലി സൗഹൃദം ഉത്തരവാദം എന്നിവ നിർമ്മിതബുദ്ധിയിൽ നിന്നും സംജാതമാകുന്നുമില്ല.വസ്തുക്കളെ അറിയുന്നതും അവയിൽ ജീവിക്കുന്നതും തമ്മിൽ അന്തരമുണ്ട്. അറിയിപ്പുകളെ ക്രോഡീകരിക്കാനും ചിട്ടപ്പെടുത്താനും ഛിന്നങ്ങളെ വിന്യസിക്കാനും ക്രമീകരിക്കാനും ഉത്തരങ്ങളെ കണ്ടെത്താനും ഇതിനു കഴിയും. പക്ഷേ, ഒരുവ്യക്തിക്കു ആകൃതിനല്കുന്ന സൗഹൃദം, സ്നേഹം, ഉത്തരവാദിത്വം, സന്തോഷം, ദുഃഖം തുടങ്ങിയവ ഈ നിമിഷംവരെ വരുന്നത് നൈസർഗ്ഗിക ജീവിത തലത്തിൽനിന്നുംമാത്രമാണ്. മനുഷ്യാവസ്ഥയിൽ നിന്നു തന്നെ ഇനിയും എത്രമേൽ പഠിക്കാനിരിക്കുന്നു എന്ന വസ്തുത മറക്കാവതല്ല.പോപ്പിൻറെ ഈ കാഴ്ചപ്പാടിനോട് യോജിച്ചാലും വിയോജിച്ചാലും ഉന്നയിക്കപ്പെട്ടിരിക്കുന്ന പ്രമേയം ചിന്തോദ്ദീപകമാണ്. എന്തായാലും എ ഐ ക്കു മാനവരാശിയുടെ ഭാവിഭാഗധേയ നിർമ്മിതിയിൽ നിർണ്ണായക പങ്കും സ്ഥാനവും ഉണ്ടാകും. ഇതിൻ്റെ അനന്തസാധ്യതകൾക്കായി ക്ഷമയോടെ കാത്തിരിക്കാം. ഗർഭലക്ഷണം കാണുമ്പോഴേ തൊട്ടിലുകെട്ടേണ്ടല്ലോ!



