ചാലക്കുടി എം എൽ എ ക്കും കൂട്ടാളികൾക്കും എതിരെ തൃശൂർ വിജിലൻസ് കോടതി വിജിലൻസ് ഡിവൈഎസ്പിക്ക് അന്വേഷണ ഉത്തരവ് നൽകിയതിന്റെ അടിസ്ഥാനത്തിൽ കൈക്കൂലിക്കാരൻ എം എൽ എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി ചാലക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സനിഷ്കുമാർ ജോസഫ് സീറ്റുകൾ പണംവാങ്ങി ഇഷ്ടക്കാർക്ക് വിറ്റുവെന്ന് ഡിസിസി സെക്രട്ടറി പരസ്യമായി ആരോപണം ഉന്നയിച്ചിരുന്നു. എം എൽ എ അടിമുടി അഴിമതിയിൽ മുങ്ങി നിൽക്കുകയാണെന്നും ചിറക് പോലുള്ള പദ്ധതികൾ എംഎൽഎയുടെ അഴിമതിക്ക് മറയാക്കി ദുരുപയോഗം ചെയ്യുകയാണെന്നും എം എൽ എ മണ്ണ് മാഫിയ ഏജന്റ് ആയി പ്രവർത്തിക്കുകയാണെന്നും കരാറുകാരിൽ നിന്നും എംഎൽഎ പണം നിർബന്ധിതമായി ആവശ്യപ്പെടുന്നതിനാൽ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ആകാതെ കിടക്കുകയാണെന്നും എൽഡിഎഫ് ആരോപിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി അബ്ദുൽഖാദർ ധർണ്ണ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി സി വി ജോഫി അധ്യക്ഷത വഹിച്ചു സിസി ബിബിൻ ചന്ദ്രൻ, എൽ ഡി എഫ് കൺവീനർ അശോകൻ കേരള കോൺഗ്രസ് സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റിയംഗം അഡ്വ ബിജു എസ് ചിറയത്ത്, വി ഐ പോൾ, ഉണ്ണി നാനാട്ടി, സാബു സുൽത്താൻ, പി ഡി നാരായണൻ തുടങ്ങിയവ പ്രസംഗിച്ചു. എൽ ഡി എഫ് നേതാക്കളായ ഉഷ പരമേശ്വരൻ, കെ പി തോമസ്, പി പി ജോണി,കെ എ അജിതൻ, അനിൽ കദളിക്കാടൻ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.





