മാള: ഫുട്ബോൾ ലോകകപ്പ് മത്സരത്തിന് തൊട്ടുമുമ്പ് വൈദ്യുതി മുടങ്ങിയതിലുള്ള വൈരാഗ്യത്തെ തുടർന്ന് അന്നമനട കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ അതിക്രമിച്ചുകയറി ജീവനക്കാരനെ മർദിക്കുകയും ഓഫീസ് ക്യാബിൻ അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരെ മാള പോലീസ് അറസ്റ്റ് ചെയ്തു. അന്നമനട വെണ്ണൂർ സ്വദേശികളായ മണി (41), അഭിജിത്ത് (26), അരുൺ (26) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ജൂലൈ 15-ന് രാത്രി 11.55-ഓടെയാണ് കേസിനാസ്പദമായ അക്രമസംഭവങ്ങൾ അരങ്ങേറിയത്. അർജന്റീന – ഇംഗ്ലണ്ട് ഫുട്ബോൾ മത്സരം തുടങ്ങാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ പ്രദേശത്ത് വൈദ്യുതി തടസ്സപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതരായ പ്രതികൾ അന്നമനട കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലേക്ക് വടികളുമായി അതിക്രമിച്ചുകയറുകയായിരുന്നു.
തുടർന്ന് ഓഫീസിലെ ക്യാബിൻ വടികൊണ്ട് അടിച്ചുതകർത്ത സംഘം, ജോലിയിലുണ്ടായിരുന്ന ഡ്യൂട്ടി ഓപ്പറേറ്ററും കുഴൂർ പാറപ്പുറം സ്വദേശിയുമായ കോട്ടായി വീട്ടിൽ നിഥിനെ ക്രൂരമായി മർദ്ദിച്ചു. നിഥിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ പ്രതികൾ, വടികൊണ്ട് അടിച്ച് അദ്ദേഹത്തിന് പരിക്കേൽപ്പിക്കുകയും ചെയ്തു.
10,000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു;
കെ.എസ്.ഇ.ബി ഓഫീസിലെ ക്യാബിൻ തകർത്തതിലൂടെ ഏകദേശം 10,000 രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. സർക്കാർ ജീവനക്കാരന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനുമുൾപ്പെടെ കടുത്ത വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ മാള പോലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ പ്രതികളെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.
മാള പോലീസ് സ്റ്റേഷൻ എസ്.ഐ ഫൈസൽ കോറോത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനോദ് കെ.എഫ്, ഷാരോൺ കെ.ആർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ വേഗത്തിൽ തന്നെ പിടികൂടിയത്.
ഫുട്ബോൾ മത്സരത്തിന് തൊട്ടുമുമ്പ് കറണ്ട് പോയി; കെ.എസ്.ഇ.ബി ഓഫീസ് തല്ലിത്തകർത്ത് ജീവനക്കാരനെ മർദ്ദിച്ച മൂന്നുപേർ മാളയിൽ അറസ്റ്റിൽ



