റബർ വില സ്ഥിരതാ ഫണ്ട് 300 രൂപയാക്കണം; എല്ലാ കാർഷിക വിളകൾക്കും താങ്ങുവില വേണമെന്ന് പി.ജെ. ജോസഫ്

ചരൽക്കുന്ന്: കേരളത്തിന്റെ സമ്പദ്ഘടനയെ ശക്തിപ്പെടുത്താനും റബർ കർഷകർക്ക് കൂടുതൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും റബർ വില സ്ഥിരതാ ഫണ്ട് 300 രൂപയായി ഉയർത്താൻ യു.ഡി.എഫ് സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് ആവശ്യപ്പെട്ടു.
പത്തനംതിട്ടയിലെ ചരൽക്കുന്ന് ടി.യു. കുരുവിള നഗറിൽ നടന്ന കേരളാ കോൺഗ്രസ് സംസ്ഥാന നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് സർക്കാർ ആദ്യ ബജറ്റിൽ റബർ വില സ്ഥിരതാ ഫണ്ട് 250 രൂപയായി ഉയർത്തിയ നടപടി സ്വാഗതം ചെയ്ത പി.ജെ. ജോസഫ്, കഴിഞ്ഞ പത്ത് വർഷത്തെ ഇടതുമുന്നണി ഭരണത്തിൽ റബർ കർഷകർ അവഗണിക്കപ്പെട്ടെന്നും ആരോപിച്ചു. കർഷകരെ സഹായിക്കുന്ന അനുകൂല നടപടികൾ ഉറപ്പാക്കുന്നതിൽ കേരളാ കോൺഗ്രസിന് നിർണായക പങ്കുവഹിക്കാനായതിൽ പാർട്ടിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റബർ കർഷകരെ മാത്രമല്ല, നെൽകർഷകർ ഉൾപ്പെടെയുള്ള മുഴുവൻ കാർഷിക മേഖലയെയും സംരക്ഷിക്കാൻ എല്ലാ കാർഷിക വിളകൾക്കും മിനിമം താങ്ങുവില ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർഷകരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ കേരളാ കോൺഗ്രസ് തുടർന്നും പ്രതിബദ്ധതയോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നീറ്റ് പരീക്ഷയിലെ ക്രമക്കേടിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഒരു മാസത്തിലേറെയായി നടക്കുന്ന വിദ്യാർഥി സമരത്തിന് സംസ്ഥാന നേതൃക്യാമ്പ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സമരത്തിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള നേതാക്കളെയും വിദ്യാർഥികളെയും നേരിട്ട പൊലീസ് നടപടിയിൽ ക്യാമ്പ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ കേരളാ കോൺഗ്രസിന്റെ ജനകീയ അടിത്തറ കൂടുതൽ വിപുലീകരിക്കുന്നതിനായി വിവിധ സംഘടനാ-ജനകീയ പ്രവർത്തനങ്ങൾ നടപ്പാക്കാനും നേതൃക്യാമ്പ് തീരുമാനിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ പാർട്ടി വർക്കിംഗ് ചെയർമാൻ പി.സി. തോമസ് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ചെയർമാൻ മന്ത്രി മോൻസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജനറൽ ജോയി എബ്രാഹം, ഗവൺമെന്റ് ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് എന്നിവരുള്‍പ്പെടെ പ്രമുഖ നേതാക്കൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *