തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ 8, 9, 10 ക്ലാസുകളിൽ ഏർപ്പെടുത്തിയിരുന്ന സബ്ജക്ട് മിനിമം മാർക്ക് വ്യവസ്ഥ സർക്കാർ ഒഴിവാക്കി. പുതിയ തീരുമാനം ഈ അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരും.
വിദ്യാർഥികളുടെ പഠനനിലവാരം ഉറപ്പാക്കുന്നതിനും ഒരു വിഷയത്തിലും കുട്ടികൾ പിന്നാക്കം പോകാതിരിക്കുന്നതിനുമായി ഓരോ വിഷയത്തിനും 30 ശതമാനം മിനിമം മാർക്ക് നേടണമെന്ന വ്യവസ്ഥയാണ് നേരത്തെ വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയിരുന്നത്.
നിശ്ചിത മിനിമം മാർക്ക് നേടാൻ കഴിയാത്ത വിദ്യാർഥികൾക്ക് രണ്ടാഴ്ചയ്ക്കകം വീണ്ടും പരീക്ഷയെഴുതാൻ അവസരം നൽകുമെന്നും സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വ്യവസ്ഥകൾ ഉൾപ്പെടെയുള്ള മുൻ ഉത്തരവുകൾ റദ്ദാക്കിക്കൊണ്ടാണ് സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കിയത്.
ന്യൂസ്ഡെസ്ക് കേരളടൈംസ്.





