
തിരുവനന്തപുരം : നഗരസഭയിലെ ബി.ജെ.പി കൗൺസിലറായ ആർ. സുഗതനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ-നിയമ നടപടികൾ തലസ്ഥാനത്ത് കടുക്കുന്നു. കാപ്പാ കേസിൽ വിയ്യൂർ ജയിലിൽ തടവിൽ കഴിയുന്ന സുഗതനെ ഇന്നലെയാണ് കനത്ത സുരക്ഷയിൽ തിരുവനന്തപുരത്ത് എത്തിച്ചത്. ഇയാൾ പ്രതിയായ വധശ്രമ കേസിൽ നെടുമങ്ങാട് കോടതി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചതോടെയായിരുന്നു നടപടി.
ഇന്നലെ രാത്രി പൂജപ്പുര സെൻട്രൽ ജയിലിൽ പാർപ്പിച്ച സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും. തുടർനടപടികളുടെ ഭാഗമായി കേസ് അന്വേഷണത്തിനായി സുഗതനെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. കോടതി കസ്റ്റഡി അനുവദിച്ചാൽ, ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷമായിരിക്കും ഇയാളെ തിരികെ വിയ്യൂർ ജയിലിലേക്ക് കൊണ്ടുപോകുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
സുഗതന്റെ കൗൺസിലർ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തമായി തുടരുന്നതിനിടയിലാണ് സുഗതനെ വിയ്യൂരിൽ നിന്ന് തലസ്ഥാനത്ത് എത്തിച്ചിരിക്കുന്നത് എന്നത് രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചയായിട്ടുണ്ട്.



