തൃശൂർ: ഖാദി തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതിന് സഹായകരമായ സമീപനമാണ് സർക്കാർ സ്വീകരിക്കുകയെന്ന് കായിക, യുവജനക്ഷേമ, പുരാവസ്തു, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് പറഞ്ഞു. തൃശൂർ ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ഓണം ഖാദി മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാൻ ആവശ്യമായ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പുനൽകി.
രാജൻ ജെ. പല്ലൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മേളയിലെ ആദ്യവിൽപന ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.ഐ. സജിതയിൽ നിന്ന് സ്ഥിരം ഉപഭോക്താവായ ജിജി രാജേഷ് ഏറ്റുവാങ്ങി. സമ്മാന കൂപ്പൺ വിതരണോദ്ഘാടനം തൃശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ് നിർവ്വഹിച്ചു.
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ തൃശൂർ പ്രൊജക്റ്റിന് കീഴിലുള്ള 19 നൂൽപ്പ് കേന്ദ്രങ്ങളും 10 നെയ്ത്തു കേന്ദ്രങ്ങളും വഴി നിർമ്മിച്ച വൈവിധ്യമാർന്ന തോർത്തുകൾ, ഷർട്ടിംഗുകൾ, ചവിട്ടികൾ, മറ്റു വസ്ത്രങ്ങൾ എന്നിവ മേളയിൽ ലഭ്യമാണ്. കൂടാതെ ഒളരിക്കര യൂണിറ്റിൽ നിർമ്മിക്കുന്ന ഫയൽബോർഡുകൾ, എള്ളെണ്ണ, ചന്ദനത്തിരി എന്നിവയും സംസ്ഥാനത്തെ വിവിധ പ്രൊജക്റ്റുകളിൽ നിന്നുള്ള ഖാദി ഗ്രാമ വ്യവസായ ഉത്പന്നങ്ങളും മേളയിലുണ്ട്.
30 ശതമാനം വരെ വിലക്കിഴിവോടെ ഓഗസ്റ്റ് 25 വരെയാണ് മേള സംഘടിപ്പിക്കുന്നത്. ഖാദി ഗ്രാമസൗഭാഗ്യകൾ, ഏജൻസി ഭവനങ്ങൾ, വിവിധ സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിലെ പ്രത്യേക ഓണം വിപണനമേളകൾ വഴിയും ഉത്പന്നങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
ചടങ്ങിൽ കൗൺസിലർമാരായ അഡ്വ. ജോയ് ബാസ്റ്റ്യൻ ചാക്കോള, ഷാജു കുണ്ടോളി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രീയ കെ. ഉണ്ണിക്കൃഷ്ണൻ, ഖാദി ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ പി.എം. ലൈല, ഗ്രാമ വ്യവസായ ഓഫീസർ കെ.എൻ. മഞ്ജുഷ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഖാദി തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടലുണ്ടാകും: മന്ത്രി ഒ.ജെ. ജനീഷ്



